2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

Track 2.wav - 4shared.com - music and mp3 sharing - download - Track 2.wav

Track 2.wav - 4shared.com - music and mp3 sharing - download - <a href="http://www.4shared.com/audio/kArBAV5P/Track_2.html" target="_blank">Track 2.wav</a>

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഗുരുകിരണം
ഗുരുകിരണം ഉണരുന്നു
രവികിരണം ആകുന്നു
ഉദയ അദ്രിയില്‍ തുടുത്ത് ഉയരുന്നു
മധുരമാം പുതു ദര്‍ശനത്തിന്‍
വിഭാതം.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഉണ്ണിക്കവിത

മാന്തളിരുണ്ടോ പൂംകുയിലെ
പൂമ്കുലകണ്ടോ കരിവണ്ടേ
മാമ്പഴമുണ്ടോ അണ്ണാനെ
തേന്‍ പഴമുണ്ടോ പൊന്നുണ്ണീ

2010, നവംബർ 4, വ്യാഴാഴ്‌ച

രക്തബലി(കഥാപ്രസംഗം)


ഭാരതചരിത്രത്തിലെ ഒരു മഹാത്യാഗത്തിന്റെ കഥ ! അതാണു രജപുത്രവനിതയായ പന്നയുടെ കഥ. അതു ഞാന്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കട്ടെ ! വരൂ! നമുക്ക് മേവാറിലെ രാജാ സംഗ്രാമസിംഹന്റെ കൊട്ടാരത്തിലേക്ക് പോകാം. അതാ ! അവിടെ എന്താണ് ഒരുത്സവാഘോഷത്തിന്റെ ആരവങ്ങള്‍ !
മേവാറിലെ രാജധാനിയിലുത്സവ -
കേളീതരംഗങ്ങള്‍ പൂവണിഞ്ഞൂ ,
രാജകുമാരന്‍ പിറന്നു സ്നേഹാമൃത -
ധാരകളെങ്ങുമുണര്‍ന്നൊഴുകീ...
രാജാസംഗ്രാമസിംഹന് ഒരു മകന്‍ പിറന്നിരിക്കുന്നു. അതിന്റെ ആഹ്ലാദധ്വനികളാണ് കൊട്ടാരത്തില്‍ അലയടിക്കുന്നത്. പക്ഷേ, ആ സന്തോഷം ഏറെ നാള്‍ നീണ്ടു നിന്നില്ല.
തളിര്‍കളും പൂക്കളും നിന്നു ചിരിക്കവേ,
കരിനിഴലെവിടെയും വീശിടുന്നു ,
ഉദയസിംഹന്‍ പിറന്നേറെനാള്‍ ചെന്നില്ല
ജനനി മൃതിയില്‍ മറഞ്ഞു പോയി...
ഉദയസിംഹകുമാരന്റെ അമ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ദുഃഖ തപ്തനായരാജാവും പിന്നെ ഏറെ നാള്‍ ജീവിച്ചില്ല. രാജകുമാരന്റെ രക്ഷാകര്‍ത്താവായി വന്നത് ബാണ്‍വീര്‍ എന്ന ക്രൂരനായ മനുഷ്യനാണ്. സിംഹാസനത്തില്‍ അധികാര സ്ഥാനത്തിരിക്കുന്നത് അയാളാണ്. രാജകുമാരനെ വളര്‍ത്തുന്നത് സ്നേഹമയിയായ പന്നയാണ്.
രജപുത്രയാമവള്‍ വീരവനിതയാള്‍
പ്രിയപുത്രനേപ്പോല്‍ വളര്‍ത്തീ ...
രാജകുമാരനെ ,തേജസ്വരൂപനെ
സ്നേഹാര്‍ദ്ര മലരായ് വിടര്‍ത്തീ...
രജപുത്രസ്ത്രീയായിപ്പിറന്ന പന്ന, രാജകുമാരനെ സ്വന്തം മകനെപ്പോലെ വളര്‍ത്തി. അതേ പ്രായത്തിലുള്ള ഒരു മകന്‍ അവള്‍ക്കുണ്ട്. എങ്കിലും അവള്‍ ഭാവിരാജാവായിരിക്കേണ്ട രാജകുമാരനെ ഏറ്റവും സ്നേഹപരിഗണനകള്‍ നല്‍കി സംരക്ഷിച്ചു. അങ്ങനെ കുമാരന്‍ വളര്‍ന്നു വലുതാവാന്‍ തുടങ്ങി. പക്ഷേ, അവന്റെ വളര്‍ച്ചയെ ഭയസംഭ്രമങ്ങളോടെ കാണുന്ന ഒരാളുണ്ടായിരുന്നു. അത് രാജ്യം ഭരിക്കുന്ന ബാണവീരനായിരുന്നു. രാജകുമാരന്‍ വളര്‍ന്നു വന്നാല്‍
അധികാരം നഷ്ടപ്പെടും എന്ന ചിന്ത അയാളില്‍ പുകയാന്‍ തുടങ്ങി.
രാജകുമാരന്‍ വളര്‍ന്നുവന്നീടവേ
ബാണവീരന്നുള്ളില്‍ അഗ്നിയാളി
രാജാധികാരം തകരുമോ?ഉള്ളകം
നീറിപ്പുകയാന്‍ തുടങ്ങിടുന്നു.
വിഷം വമിപ്പിക്കുന്ന ചിന്തകള്‍ അയാളെക്കൊണ്ട് ക്രൂരമായ ഒരു തീരുമാനം എടുപ്പിച്ചു. ആറുവയസ്സുപ്രായമുള്ള രാജകുമാരനെ കൊന്നു കളയാന്‍ നിശ്ചയിച്ചു!
സ്വാര്‍ത്ഥാന്ധകാരമേ നിന്റെ പരാക്രമം
നിര്‍ദ്ദയ ഹീനപ്രവര്‍ത്തികളും
ദൃഷ്ടിയിലേറ്റു ഞെട്ടിടുന്നു നീതിതന്‍
ഹൃത്തടം, ഭീകരം നിന്റെ രൂപം.
അന്തഃപുരത്തില്‍ പന്നയുടെ സംരക്ഷണത്തില്‍ വളരുന്ന കുമാരനെ ആരുമറിയാതെ കൊല്ലാന്‍ ബാണ്‍വീര്‍ തീരുമാനിച്ചു.ഇക്കാര്യം ഒരു വിശ്വസ്ത സേവകന്‍ മുഖേന പന്നയറിഞ്ഞു. അവള്‍ ഞെട്ടിത്തരിച്ചുപോയി! തന്റെ പ്രിയപ്പെട്ട രാജകുമാരനെ കൊല്ലുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. ത്യാഗസുരഭിലമായ അവളുടെ ഹൃദയം ഉടനെ ഒരു തീരുമാനമെടുത്തു.
“ നരനാഥ കുമാരകന്‍ കിടക്കും
പരമപ്പട്ടുവിരിച്ച മെത്തയില്‍
തരമെന്റെ കിടാവിനെക്കിടത്താം
മരണം പറ്റുകിലായവന്‍ കൃതാര്‍ത്ഥന്‍"
ഭാരതസ്ത്രീകളുടെ വീരേതിഹാസങ്ങള്‍ അവളുടെ ആത്മാഭിമാനം തൊട്ടുണര്‍ത്തി.
വീരാംഗനകള്‍ പിറന്നൊരീഭാരത-
ക്ഷോണിയില്‍ വന്നു പിറന്നവള്‍ ഞാന്‍,
തോരാത്ത കണ്ണുനീര്‍തൂകേണ്ടി വന്നാലും
തീരില്ല തീരില്ലീ ത്യാഗമുദ്ര!
അങ്ങിനെ ആ ഭയങ്കര മുഹൂര്‍ത്തമടുത്തുവരികയാണ്. ബാണ്‍വീര്‍ ഇപ്പോള്‍ ആയുധവുമായെത്തും. അവള്‍ രാജകുമാരനെ മെല്ലെയെടുത്ത് തന്റെ കിടക്കയില്‍ കിടത്തി.രാജകുമാരന്റെ വസ്ത്രവും ആഭരണവും അഴിച്ച് തന്റെ കുഞ്ഞിന് ഇടുവിച്ചു.അവനെ മെല്ലെയെടുത്ത് ആ അമ്മ പലവുരു ഉമ്മവച്ചു.മെല്ലെ രാജകുമാരന്റെ പട്ടുമെത്ത
യിലേക്കുമാറ്റി.
രാജകുമാരന്‍ ശയിക്കുമീ മെത്തയില്‍
രാഗാര്‍ദ്രലോലാ കിടക്കുക നീ,
ക്രൂരമാം വാളിന്നിരയാകിലും നാളെ-
ത്തീരും നീ നിത്യയശസ്വിയായി!
അവള്‍ മകന്റെ നെറ്റിത്തടത്തില്‍ ഒരിക്കല്‍ കൂടി ഉമ്മവച്ചു. അതാവരുന്നു ബാണ്‍വീര്‍! രാക്ഷസനെപ്പോലെ.കത്തുന്ന കണ്ണുകളും കയ്യില്‍ കഠാരയുമായി അയാള്‍ എത്തി! “എവിടെ രാജകുമാരന്‍ ?” അയാള്‍ അലറി.പന്ന രാജകുമാരന്റെ മെത്തയില്‍ കിടക്കുന്ന തന്റ കുഞ്ഞിനെ ചൂണ്ടിക്കാട്ടി. ആ ദുഷ്ടന്‍ പിന്നെ താമസിച്ചില്ല. കൈയിലെ കരാളമായ കഠാര ആ കുരുന്നു നെഞ്ചിലേക്ക് കുത്തിയിറക്കി!
അക്കഠാരയാക്കോമള നെഞ്ചിലെ...
രക്ത കോശങ്ങള്‍ തന്നിലിറങ്ങവേ...
ദിക്കുകള്‍ നടുങ്ങീടുന്നു വാനവും
പൃഥ്വിയും ഗദ്ഗദത്താല്‍ത്തുടിക്കുന്നു.
ഭൂമിയും വാനവും തരിച്ചുപോയി! തന്റെ കഠാരയിലെ ചോരക്കറ തുടച്ചു കൊണ്ട് ബാണ്‍വീര്‍ പൊട്ടിച്ചിരിച്ചു.താമസിയാതെ യഥാര്‍ത്ഥരാജ്യാവകാശി എത്തുമെന്നും തന്റെ നെഞ്ചം തകര്‍ക്കുമെന്നും ആവിഡ്ഡി അറിഞ്ഞില്ല!അധികം കഴിയുംമുമ്പ് പന്ന രാജകുമാരനുമായി രഹസ്യമായി കൊട്ടാരം വിട്ടു.
എങ്കിലും പന്നയുടെ ത്യാഗം! അതിനുതുല്യമായി മറ്റെന്തുണ്ട്?
രാജപുത്രനെ രക്ഷിക്കുവാന്‍ മഹാ-
ത്യാഗമായി മാറിനീറിയ നിന്‍കഥ
പാടിടുന്നു ചരിത്രം പുളകങ്ങ-
ളേറ്റു മിന്നുന്നു ശോണനക്ഷത്രങ്ങള്‍

2010, നവംബർ 3, ബുധനാഴ്‌ച

ആദികവി (കഥാപ്രസംഗം )




യുഗയുഗഭാരത ചരിത്രഭൂമിയില്‍

അനാദിചിന്താപവിത്രവേദിയില്‍

ഇവിടെയുണര്‍ന്നു ആദിമകാവ്യ -

പ്പൊരുളായ്മാറിയ 'മാനിഷാദാ'......

യുഗാന്തരസംസ്കൃതികള്‍ ഉടലെടുത്ത ഭാരതവര്‍ഷത്തില്‍ സൃഷ്ടിയുടെ നാദബ്രഹ്മതരംഗങ്ങളില്‍നിന്നും ശോകതപ്തമായ ശ്ലോകമായി ആദികാവ്യമുണ്ടായി. നിഷാദനെ പ്രാകൃതഭാവത്തില്‍നിന്നും ഉദാത്തമാനവമനീഷിയാക്കിയ, അക്കഥ, ഇവിടെ അവതരിപ്പിക്കട്ടെ.

വരൂ..... നമുക്കു സരയൂനദിയുടെ തീരംവരെ ഒന്നു പോകാം. അതാ, പ്രകൃതിരമണീയമായ പുഴയുടെ പുണ്യപുളിനം. പക്ഷികളുടെ കളകൂജനങ്ങളാലും പൂക്കളുടെയും ചെടികളുടെയും വര്‍ണ്ണഹരിത സമ്മേളനത്താലും സമ്മോഹനമായ തീരം! ശാന്തിയാല്‍ പരിവേഷ്ടിതമായ ഒരാശ്രമവാടമത്രെ.

സരയൂനദിയുടെ തീരം,

സുഖദമൊരാശ്രമവാടം...

അവിടെക്കാണുമൊരാലിന്‍ കൊമ്പില്‍

കളിയാടുന്നൊരിണകള്‍,..

നോക്കൂ, ആ തീരത്ത് ആ ആലിന്‍ കൊമ്പില്‍ രണ്ടിണപ്പക്ഷികള്‍! അവയുടെ സ്നേഹലാളനകള്‍ ശ്രദ്ധിച്ചുനോക്കൂ. കൊക്കും ചിറകും ഉരുമ്മി അവ കളിയാടുമ്പോള്‍ പ്രകൃതിയും സ്നേഹസ്വരം തുളുമ്പുന്നു.

സൗഹൃദത്തിന്റെ സൗഗന്ധികങ്ങളെ ,

സ്നേഹ സാന്ദ്രമാമീ നിമിഷങ്ങളെ

നിങ്ങള്‍ നല്‍കുമനുഭൂതിഗംഗയില്‍

നിന്നൊഴുകുന്നു സംഗീത വൈഖരി...

ഏതോ ഒരനശ്വരപ്രേമത്തിന്റെ മന്ത്രം ആണ്‍കിളിയുടെ ചെവിയില്‍ ഓതുകയാണ്.' ഏതോ ഒരു ദിവ്യാകര്‍ഷണത്തില്‍ പെണ്‍കിളി അലിഞ്ഞലിഞ്ഞാനന്ദിക്കുന്നു'.

സുപ്രഭാതമേ നീയിന്നരുളീ

ഹര്‍ഷമേകും സമാഗമവേള...

ഗേഹലക്ഷ്മിയാണിന്നിവളെന്റെ

മോഹവേണുവിന്‍ സാന്ദ്രസ്വരവും...

ആണ്‍കിളിയുടെ മധുരോദാരമായ ഗാനത്തില്‍ പെണ്‍കിളിയുടെഹൃദയത്തില്‍ ആയിരം പൂക്കള്‍ വിടര്‍ന്നു!

ഈ സന്ദര്‍ഭത്തില്‍ ആ മനോഹര തീരത്തേക്ക് ആരോ നടന്നു വരികയാണ്.

നോക്കൂ, അവര്‍ രണ്ടുപേരുണ്ടല്ലോ! ഓ അതു മറ്റാരുമല്ല, വിശ്രുതനായ വാല്‍മീകി മഹര്‍ഷിയും ശിഷ്യന്‍ ഭരദ്വാജനുമാണ്. സരയൂനദീ തീരത്തെ ചേതോഹരമായ കാഴ്ച അവരുടെ ഹൃദയത്തെ അത്യതികം ആനന്ദിപ്പിച്ചു. വാല്‍മീകിമഹര്‍ഷി ശിഷ്യനോടു പറഞ്ഞു "ഭരദ്വാജാ, എത്ര സുന്ദരമാണ് ആ കാഴ്ച. ആ ഇണപ്പക്ഷികള്‍ക്ക് എന്തൊരു സ്നേഹമാണ്. അവയുടെ ലീലാവിലാസങ്ങള്‍ കണ്ടാല്‍ മതിവരുന്നില്ല.

നീലനീലഗഗനംപോല്‍

നിത്യവിശാലങ്ങള്‍

സ്വാതന്ത്ര്യത്തിന്‍ പരമഹംസപദ -

മല്ലോ... നിങ്ങടെ ഹൃദയങ്ങള്‍...

മഹര്‍ഷി പറഞ്ഞു തീര്‍ന്നില്ല. പെട്ടെന്ന്, അതാ ക്രൂരമായ ഒരമ്പ് ആണ്‍കിളിയുടെ നെഞ്ചു പിളര്‍ന്ന് എവിടെനിന്നോ എത്തിച്ചേര്‍ന്നു.! ആണ്‍കിളി പിടഞ്ഞ് പിടഞ്ഞ് താഴെ വീണു. അതിന്റെയരികില്‍ പെണ്‍കിളി വാവിട്ടു കരഞ്ഞു. ആരാണ് കിളിയെ എയ്തത് ? അതാ ദുഷ്ടനായ ഒരു കാട്ടാളന്‍ അമ്പും വില്ലുമേന്തി നില്‍ക്കുന്നു. പരസ്പരം പ്രേമാനുഭൂതിയല്‍ ലയിച്ച കിളികളുടെ ഹൃദയം അവനെങ്ങനെ അറിയാന്‍ ?

വനവേടനറിയുമോ, സ്നേഹപൂര്‍ണ്ണം

ഹൃദയങ്ങള്‍ തന്‍ നിത്യ രാഗഭാവം

ഹനനമാം ജീവിതവൃത്തിയുമായ്

അലയുന്നു ഹിംസതന്‍ മൂര്‍ത്തിഭാവം...

അവന്റെ ജീവിതം തന്നെ ഹിംസയിലും ദ്രോഹത്തിലും അധിഷ്ഠിതമാണ്. നോക്കൂ, ആ ഇണക്കിളിയുടെ വിലാപം കേട്ട് മഹര്‍ഷിയുടെ ഭാവം മാറിയിരിക്കുന്നു.

വേദന, ക്രൗഞ്ചമിഥുനത്തിലൊന്നിന്റെ

ചേതനയില്‍ പടര്‍ന്നേറിയ വേദന,

അന്തരാത്മാവിന്റെയഗ്നിശലാകയില്‍

പൊന്തിയക്രൂരമാം ജ്വാലതന്‍ ജിഹ്വയായ്,

ആ വേദനയാല്‍ ഋഷിയുടെ മുഖം ഇരുണ്ടു. കോപതാപങ്ങള്‍ അവിടെ മാറിമാറിക്കളിയാടി. അമ്പേറ്റത് തന്റെ ഹൃദയത്തിലാണെന്നദ്ദേഹത്തിനു തോന്നി. ആ കണ്ണുകള്‍ ജ്വലിച്ചു. അദ്ദേഹത്തിന്റെ മുഷ്ടി വായുവിലേക്കുയര്‍ന്നു. ആ ചുണ്ടില്‍ നിന്നും ശക്തമായ ഒരു ശ്ലോകധാര പ്രവഹിച്ചു.

"മാനിഷാദാ പ്രതിഷ്ഠാം ത്വ -

മഗമശ്ശാശ്വതീ സമ:

യത്ക്രൗഞ്ചമിഥുനാംദേക -

മവധീ കാമമോഹിതം.”

"കാമമോഹിതനായി ഇണപ്പക്ഷികളിലൊന്നിന്റെ പ്രാണന്‍ അപഹരിച്ച കാട്ടാളാ നീ നശിച്ചു പോകട്ടെ.” ഈ വാക്കുകള്‍ പുറത്തു വന്നതിനു ശേഷം ശോകത്തില്‍ നിന്നും ഉണ്ടായ ആ കവിതാസൃഷ്ടിയില്‍ മഹര്‍ഷി വിസ്മയപ്പെട്ടു! പണ്ടൊരിക്കല്‍ കാട്ടാളനായിരുന്ന തന്നെ ഋഷിയും കവിയുമാക്കിയ അനശ്വരമായ രാമമന്ത്രത്തെ അദ്ദേഹം ഓര്‍ത്തു. സപ്തര്‍ഷിമാര്‍ അന്നു തന്നോടു പറഞ്ഞു.

രാമമന്ത്രം ജപിക്കൂ മനുഷ്യാ നീ

രാമമന്ത്രം ജപിക്കൂ...

ആമരമീമരം മരാമരമെന്നൊരു

രാമമന്ത്രം ജപിക്കൂ ...”

ഇതേ നദീ തീരത്ത് ആണ്‍ കിളിയെ നഷ്ടപ്പെട്ട പെണ്‍കിളിയെപ്പോലെ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന സീതാദേവിയെ കണ്ട കഥ വാല്‍മീകി ആ സന്ദര്‍ഭത്തില്‍ ഓര്‍ത്തു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട അഗ്നിവിശുദ്ധയായ സീത! അങ്ങനെ തന്റെ നാവില്‍ നിന്നും അറിയാതെയൊഴുകിയ ശ്ലോകത്തിന്റെ തുടര്‍ച്ചയായി, ബ്രഹ്മാവിന്റെ നിര്‍ദ്ദേശവും നാരദന്റെ ഉപദേശവും സ്വീകരിച്ച് മഹര്‍ഷി രാമകഥ പാടി.

അങ്ങനെ വാല്‍മീകി മഹര്‍ഷിയാകുന്ന പര്‍വ്വതത്തില്‍ നിന്നും ഉത്ഭവിച്ച് രാമനാകുന്ന സാഗരത്തിലേക്ക് ഗമിക്കുന്ന, ലോകത്തെ പുണ്യപൂര്‍ണ്ണമാക്കുന്ന രാമായണം എന്ന മഹാനദിയുണ്ടായി. ആദികവിതയെകീര്‍ത്തിച്ചുകൊണ്ട് നമുക്കു പാടാം.

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം

ആരുഹ്യ കവിതാ ശാഖിം വന്ദേ വാല്‍മീകി കോകിലം.”